Ad Image
3

തലയിടിച്ച് വീണ വയോധികയ്ക്ക് സഹായം: നഗരസഭ ജീവനക്കാരുടെ മാതൃകാ പ്രവർത്തനം

പയ്യന്നൂർ: ജുഡീഷ്യൽ റോഡരികിലെ നടപ്പാതയിലെ ടൈലിൽ കാൽ തട്ടി വീണ വയോധികയ്ക്ക് തുണയായത് നഗരസഭയിലെ താത്കാലിക ജീവനക്കാരായ മീനയും സജിനയും ആയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പയ്യന്നൂർ കിഴക്കെ കണ്ടങ്കാളിയിൽ താമസിക്കുന്ന കെ.വി സത്യവതി എന്ന വയോധികയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. സത്യവതി തന്റെ സഹോദരൻ്റെ മകന്റെ കുട്ടിയുടെ ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. 

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷയിൽ ഇറങ്ങിയ ശേഷം സെൻ്റ് മേരീസ് സ്കൂളിന് അടുത്തുള്ള റോഡിലൂടെ നടന്ന് പോകുമ്പോൾ കാൽ വഴുതി താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ തല റോഡരികിലെ ടൈലിൽ ഇടിക്കുകയും നെറ്റിയിൽ മുറിവുണ്ടാവുകയും ചെയ്തു. രക്തം ഒഴുകി നിലത്ത് കിടന്ന സത്യവതിയെ ആരും സഹായിക്കാൻ എത്തിയില്ല. ആ സമയം സെൻ്റ് മേരീസ് സ്കൂളിന് അടുത്ത് ജോലി ചെയ്യുകയായിരുന്ന നഗരസഭയിലെ ശുചീകരണ വിഭാഗത്തിലെ താത്കാലിക ജീവനക്കാരായ മീനയും സജിനയും നിലത്ത് വീണു കിടക്കുന്ന സത്യവതിയെ കാണുന്നത്.

ഉടൻതന്നെ അവർ സത്യവതിയെ താങ്ങിയെഴുന്നേൽപ്പിച്ച് ഇരുത്തി. അതുവഴി വന്ന ഒരു ഓട്ടോറിക്ഷ തൊഴിലാളിയുടെ സഹായത്തോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയിൽ സത്യവതിയുടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. എട്ട് തുന്നലുകൾ വേണ്ടിവന്നു. മുഖത്തും കാലിനും ചതവുണ്ടായി.
ഈ സംഭവം അറിഞ്ഞ ഉടൻതന്നെ നഗരസഭാധ്യക്ഷ കെ.വി ലളിത താത്കാലിക ജീവനക്കാരായ മീനയെയും സജിനയെയും തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചു.

 നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ, സെക്രട്ടറി എം.കെ.ഗിരീഷ്, പൊതുജനാരോഗ്യ ഇൻസ്പെക്ടർ ശ്യാം കൃഷ്ണൻ എന്നിവരും അവിടെയുണ്ടായിരുന്നു. പിന്നീട് മീനയും സജിനയും അവർ രക്ഷിച്ച സത്യവതിയെ കാണാനായി കിഴക്കെ കണ്ടങ്കാളിയിലെ വീട്ടിലെത്തി. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മീനയെയും സജിനയെയും സത്യവതി മധുരം നൽകി സ്വീകരിച്ചു.

മാലിന്യമുക്തം നവകേരളം കാമ്പെയ്‌ന്റെ ഭാഗമായി നഗരസഭയിലെ ശുചീകരണ വിഭാഗത്തിൽ താത്കാലിക ജോലി ചെയ്യുകയാണ് മീനയും സജിനയും. മീന തായിനേരി പള്ളി ഹാജി റോഡിന് അടുത്തും, സജിന അന്നൂർ കനിയകുളത്തുമാണ് താമസിക്കുന്നത്.

Post a Comment

Previous Post Next Post